Pages

Monday, 4 April 2016

രാഷ്‌ട്രപതി ഭരണം അഥവാ . . . . . . . .!!

ഉത്തരാഘണ്ഡിലെ കോൺഗ്രസ്‌ സർക്കാറിനെ രാഷ്‌ട്രപതി പിരിച്ചുവിട്ട വാർത്ത പലരും ശ്രദ്ധിച്ച് കാണുമല്ലോ.ഒൻപതു കോൺഗ്രസ്‌ എമ്മല്ലെമാർ കൂറ് മാറിയതാണ് അവിടെ രാഷ്ട്രപതി ഭരണത്തിൽ കലാശിച്ചത്. ഭരണഘടനയുടെ അനുഛേദം 356 ആണ് സംസ്ഥാന മന്ത്രിസഭകളെ പിരിച്ചു വിടാൻ രാഷ്ട്രപതിയെ അധികാരപെടുത്തിയിട്ടുള്ളത്. ഗവർണറുടെയും കേന്ദ്ര മന്ത്രിസഭയുടെയും ശിപാർശ അനുസരിച്ചായിരിക്കും പിരിച്ചുവിടൽ. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിലെ നിയമസഭകളെ താൽകാലികമായി മരവിപ്പികാനും രാഷ്ട്രപതിക്കാവും. രാഷ്ട്രപതി ഭരണം എന്നാണ് പേര് എങ്കിലും മന്ത്രിസഭയ്ക്ക് പകരം ഭരണം നടത്തുക ഗവർണറായിരിക്കും. നൂറിലധികം തവണ ഇന്ത്യയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്. യു.പി.യിൽ മാത്രം പത്ത് തവണ അനുഛേദം 356 പ്രയോഗിക്കപ്പെട്ടപ്പോൾ ഒൻപത് തവണ രാഷ്ട്രപതി ഭരണം ഏറ്റുവാങ്ങിയ ബീഹാറാണ് രണ്ടാം സ്ഥാനത്ത്.                

ആദ്യ പരീക്ഷണം പഞ്ചാബിൽ 


പഞ്ചാബിലായിരുന്നു രാഷ്ട്രപതി ഭരണം ആദ്യമായി ഏർപ്പെടുത്തിയത്. പെപ്സു ആയിരുന്നു രണ്ടാം പരീക്ഷണ വേദി. (അങ്ങനെയും ഒരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടായിരുന്നു. പട്യാല ആൻഡ്‌ ഈസ്റ്റ്‌ പഞ്ചാബ്‌ സ്റ്റെയ്റ്റ്സ് യുണിയൻ എന്നതിന്റെ ചുരുക്കപേരാണ് പെപ്സു). തുടർന്ന് മുൻകാല സംസ്ഥാനങ്ങളായ ആന്ധ്രയിലും  തിരു-കൊച്ചിയിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അടുത്ത ഊഴം കേരളത്തിനായിരുന്നു. 1958ൽ ഇ.എം.എസ്. സർക്കാറിനെതിരെ കോൺഗ്രസ്സിന്റെ കാർമികത്വത്തിൽ വിമോചന സമരം പൊട്ടിപുറപ്പെട്ടു. സമരക്കാർക്ക് നേരെ അങ്കമാലിയിൽ നടന്ന വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടത് കോൺഗ്രസ്‌ അവസരമായി കണ്ടു. ക്രമസമാധാന പാലനം തകർന്നെന്നാരൊപിച്ച് രാഷ്ട്രപതി ഭരണത്തിനായി കോൺഗ്രസ്‌ മുറവിളി കൂട്ടി. അന്നത്തെ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇന്ദിര ഗാന്ധിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കേരള മന്ത്രിസഭ പിരിച്ചു വിടാൻ ശിപാർശ ചെയ്തതിന്റെ ഫലമായി കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു. പുതിയ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. കേന്ദ്ര ഭരണം ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കുന്ന കാലഘട്ടത്തിന്റെ തുടക്കം. തുടർന്നങ്ങോട്ട് നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ഒരുപാട് സർക്കാറുകൾ അട്ടിമറിക്കപ്പെട്ടു.  

ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് മാത്രം അൻപത് തവണയാണ് വിവിധ സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുള്ളത്. തമിഴ്നാട്ടിൽ നാല് തവണ മന്ത്രിസഭ പിരിച്ചു വിട്ടതിൽ മൂന്ന് തവണയും മന്ത്രിസഭയ്ക്ക് നിയമസഭയിൽ  ഭൂരിപക്ഷം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സർക്കാർ നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതായിരുന്നു 1976ൽ തമിഴ്നാടിനെതിരെ ആരോപിച്ച കുറ്റം. തമിഴ് പുലികൾക്ക് സംസ്ഥാനത്ത് പിന്തുണ കൂടുന്നത് തടയുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് 1991 ലും രാഷ്‌ട്രപതി ഭരണം അടിച്ചേൽപ്പിച്ചു. ഉൾഫ തീവ്രവാദികളെ നേരിടുന്നതിൽ അസ്സം  സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് അസ്സം ഗണ പരിഷദ് സർക്കാറിനെ പിരിച്ചു വിട്ടത് 1991ൽ ആയിരുന്നു. സംസ്ഥാന കോൺഗ്രസ്‌ നേതാക്കളെ കോൺഗ്രസ്‌ ഹൈകമാന്റിന്റെ വരുതിയിൽ നിർത്താനും അനുഛേദം 356 ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. 1976ൽ ഒറീസ്സയിലും 1984ൽ സിക്കിമിലും അരങ്ങേറിയ അട്ടിമറികൾ ഹൈകമാൻറ് അപ്രമാദിത്വം നിലനിർത്താൻ ആസൂത്രണം ചെയ്യപ്പെട്ടവയായിരുന്നു.


കൂട്ട പിരിച്ചുവിടലുകൾ


ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്തായിരുന്നു 1977ലെ തിരഞ്ഞെടുപ്പ് ഫലം. സ്വന്തം മണ്ഡലമായ റായ് ബറേലിയിൽ പോലും ഇന്ദിര പരാജയത്തിന്റെ കയ്‌പ്പ്നീർ രുചിച്ചു. തുടർന്ന് അധികാരത്തിലേറിയ ജനത പാർട്ടിയും ജനാധിപത്യ സർക്കാറുകളെ അട്ടിമറിക്കുന്ന കാഴ്ചയാണ് പിന്നീട് ഇന്ത്യ കണ്ടത്. കോൺഗ്രസ്‌ ഭരിക്കുന്ന ഒൻപതു സംസ്ഥാന സർക്കാറുകളെയാണ് ജനാധിപത്യത്തിന്റെ പേരില് വോട്ട് വാങ്ങിയ മൊറാർജി ദേശായിയും കൂട്ടരും ചേർന്ന് ഒറ്റയടിക്ക് തള്ളിയിട്ടത്‌. മൊറാർജി ദേശായിയുടെ ഭരണം അധികകാലം നീണ്ടില്ല. 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിൽ തിരിച്ചെത്തുകയും ജനതാ പാർട്ടിയെ അതേ  നാണയത്തിൽ തിരിച്ചടിക്കുകയും ചെയ്തു. ഒൻപതു ജനതാ സർക്കാറുകളെയാണ് ഇന്ദിര ഒറ്റയടിക്ക് കശാപ്പ് ചെയ്ത് കളഞ്ഞത്. ഇതോടെ കേന്ദ്രത്തിലെ ഭരണ മാറ്റത്തോടൊപ്പം സംഭവിക്കുന്ന സ്വാഭാവിക നടപടിയായി കൂട്ട പിരിച്ചു വിടലുകൾ മാറി. അടുത്ത കൂട്ട പിരിച്ചുവിടൽ നടന്നത് തീവ്രവാദികൾ ബാബരി മസ്ജിദ് തകർത്തതിനു ശേഷമായിരുന്നു. നിരോധിത സംഘടനയായ ആർ.ആർ.എസ്സിനോടുള്ള ആഭിമുഖ്യമാണ് നാല് ബി. ജെ. പി സർക്കാറുകളെ പിരിച്ചുവിടാൻ കാരണമായാത്. നരസിംഹറാഹു സർക്കാറിന്റെ ഈ തീരുമാനത്തിനെതിരെ ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിനെതിരെ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളെ പിരിച്ചു വിടാമെന്നാണ് പരമോന്നത കോടതി വിധിച്ചത്. 

എസ്.ആർ. ബൊമ്മെ കേസ്

എസ്.ആർ. ബൊമ്മെ
അനുഛേദം 356 ഇന്ത്യയിൽ ഒരിക്കലും ഉപയൊഗിക്കപെടില്ലെന്നാണ് ഭരണഘടനാ ശിൽപി ഡോ. അംബേദ്‌കർ വിശ്വസിച്ചിരുന്നതെങ്കിലും അത് ഒരുപാട് തവണ ദുരുപയോഗം ചെയ്യപെടുന്ന കാഴ്ച്ചയാണ് ജനാധിപത്യ ഇന്ത്യ പിന്നീട് കണ്ടത്. എസ്.ആർ. ബൊമ്മെ കേസിലാണ് അനുഛേദം 356ന്റെ ദുരുപയോഗം സുപ്രീം കോടതി നിയന്ത്രിക്കുന്നത്. എസ്.ആർ. ബൊമ്മെയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ ജനതാ സർക്കാരിനുള്ള പിന്തുണ 19 ഭരണ കക്ഷി എമ്മെല്ലെമാർ പിൻവലിക്കുന്നതോടെയാണ് കേസ് അരംഭിക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ അപേക്ഷ ഗൗനിക്കാതെ ഗവർണർ രാഷ്‌ട്രപതി ഭരണത്തിനു ശിപാർശ ചെയുന്നു. തുടർന്ന് രാഷ്‌ട്രപതി മന്ത്രിസഭ പിരിച്ചു വിടുന്നു. ഇതിനെതിരെ എസ്. ആർ. ബൊമ്മെ കർണാടക ഹൈകോടതിയിലും തുടർന്ന് സുപ്രീം കോടതിയിലും ഫയൽ ചെയത റിട്ട് ഹരജിയിലാണ് സംസ്ഥാന മന്ത്രിസഭകളെ തങ്ങളുടെ ഇഷ്ടാനുസരണം പിരിച്ചു വിടുന്ന കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചത്. എസ്.ആർ. ബൊമ്മെ കേസിന് ശേഷം രാഷ്‌ട്രപതി ഭരണം നടപ്പാക്കൽ കുറഞ്ഞത് സുപ്രീം കോടതി എടുത്ത നിലപാട് ഫലപ്രദമായതിന്റെ തെളിവാണ്.  


             




                                                                                            



              


Related Posts Plugin for WordPress, Blogger...

Popular Posts